കാരക്കാസ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദതന്ത്രങ്ങൾക്കു മുന്നിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ മുട്ടുമടക്കുന്നതായി സൂചന. മയക്കുമരുന്ന് വിഷയത്തിൽ അമേരിക്കയുമായി ചർച്ച നടത്താമെന്നു പറഞ്ഞ അദ്ദേഹം വെനസ്വേലയുടെ എണ്ണമേഖലയിൽ അമേരിക്കൻ കന്പനികളെ അനുവദിക്കാമെന്നും വാഗ്ദാനം ചെയ്തു.
പുതുവത്സരത്തോട് അനുബന്ധിച്ച് വെനസ്വേലൻ സർക്കാർ ടിവി പുറത്തുവിട്ട അഭിമുഖത്തിലാണ് മഡുറോയുടെ നിലപാടുമാറ്റം. അമേരിക്കയുടെ സഹോദരരാജ്യമാണു വെനസ്വേലയെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ആവശ്യപ്പെടുന്ന സമയത്തും സ്ഥലത്തും ചർച്ച നടത്താൻ തയാറാണെന്നും മഡുറോ കൂട്ടിച്ചേർത്തു.
വെനസ്വേലൻ ഭരണകൂടത്തെ ലക്ഷ്യമിട്ട് അമേരിക്കയിലെ ട്രംപ് ഭരണകൂടം നടപടികൾ ശക്തമാക്കുന്നതിനിടെയാണ് മഡുറോ ചർച്ചാവാഗ്ദാനം നല്കിയിരിക്കുന്നത്. ഇതുവരെ അമേരിക്കൻ എതിർപ്പുകൾക്കു കീഴടങ്ങില്ലെന്നു പ്രഖ്യാപിച്ചിരുന്ന മഡുറോയിൽ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നു നിരീക്ഷിക്കപ്പെടുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണസന്പന്ന രാജ്യങ്ങളിലൊന്നായ വെനസ്വേലയോടു ചേർന്ന കരീബിയൻ കടലിൽ അമേരിക്ക വൻതോതിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തുന്ന ബോട്ടുകളുടെ നേർക്ക് എന്ന പേരിൽ ഇതുവരെ നടത്തിയ 30 ആക്രമണങ്ങളിൽ 110 പേരെങ്കിലും കൊല്ലപ്പെട്ടു.
അതേസമയം, അമേരിക്കയിലേക്കുള്ള മയക്കുമരുന്നു കടത്തിൽ വെനസ്വേലയ്ക്കു നാമമാത്ര പങ്കേയുള്ളൂ. ദീർഘകാലമായി ഏകാധിപത്യരീതിയിൽ വെനസ്വേലയിൽ ഭരണം നടത്തുന്ന മഡുറോയെ താഴെയിറക്കുമെന്നു ട്രംപ് മുന്നറിയിപ്പു നല്കിയിട്ടുണ്ട്.